24 മെയ് 2010
യമുനോത്രി ക്ഷേത്രം - പിന്നില്‍ ബന്ദര്‍ പുഞ്ഞ്‌പര്‍വ്വത നിരകള്‍ |
ചാര്‍ ധമങ്ങളില്‍ ഒന്നായ യമുനോത്രിയാണ് ഞങ്ങള്‍ ആദ്യമായി സന്ദര്‍ശിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3300 ഓളം മീറ്റര്‍ (10800 അടി) ഉയരത്തിലാണ് യമുനോത്രി സ്ഥിതി ചെയുന്നത്. ഹിന്ദുപുരാണമനുസരിച്ച് മരണദേവനായ യമന്റെ സഹോദരിയായും, സൂര്യദേവന്റെ പുത്രിയായും ശ്രീ കൃഷ്ണന്റെ പത്നിയായും യമുന അറിയപെടുന്നു. യമുനയില്‍ സ്നാനം ചെയ്താല്‍ വേദന രഹിതമായ മരണം കിട്ടും എന്ന് പറയപെടുന്നു. ടെഹ്‌രി രാജാവായിരുന്ന പ്രതാപ് ഷാ ആണ് ഈ മനോഹരമായ ക്ഷേത്രം നിര്‍മിച്ചതെന്ന് പറയപെടുന്നു
അതിരാവിലെ തന്നെ എല്ലാവരും ഉണര്ന്നിരുന്നു. 5 മണിയോടെ തന്നെ സൂര്യോദയം നടക്കുന്ന സ്ഥലം ആണ് ഹരിദ്വാര്, പ്രഭാത കൃത്യങ്ങള്ക്ക് ശേഷം ഗംഗസ്താനതിനായി ഞങ്ങള്‍ ഗംഗയിലെത്തി. വളരെ തണുപ്പ് അനുഭവപെട്ടിരുന്നു കൂടെ നല്ല ഒഴുക്കും. ഏകദേശം ഒരു മണിക്കൂര്‍ എടുത്തു ഈ ജലകേളിക്ക്, അതിനുശേഷം അമ്പലത്തിലെ വ്യസഭാഗവന് പൂജകള്‍ അര്‍പ്പിച്ച ശേഷം പ്രാതലിനായി ഭോജനശാലയിലെത്തി. ആ സമയം ഞങ്ങളുടെ ഡ്രൈവര്, ടൂര്‍ മാനേജര്‍ എന്നിവര്‍ വാഹനവുമായി കാത്തു കിടപ്പുണ്ടായിരുന്നു. ടൂര്‍ മാനേജര്‍ വിവരങ്ങളെല്ലാം ഡ്രൈവറെ പറഞ്ഞു മനസിലാക്കിയിരുന്നു. കഞ്ചൻ രജ്പുത് എന്നാണ് ഞങ്ങളുടെ ഡ്രൈവറുടെ പേര്. ആദ്യമെല്ലാം കഞ്ചൻ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് ചെറിയ മടിയായിരുന്നു. പെട്ടന്ന് തന്നെ കഞ്ചൻ ഞങ്ങളുമായി സൌഹൃദം സ്ഥാപിച്ചു. ഞങ്ങളും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നത്. ഞങ്ങള്‍ സഞ്ചരിക്കുന്ന മാര്ഗങ്ങളുടെ വിശദമായ വിവരം ലഭിക്കുവാനുള്ള മാര്ഗം കഞ്ഞനയിരുന്നു.ഏകദേശം എട്ടു മണിയോടെ ഞങ്ങള്‍ ഞങ്ങളുടെ സാധന സമിഗ്രികള്‍ ഞങ്ങളുടെ വണ്ടിയിൽ എത്തിച്ചു. കാഞ്ചൻ അതെല്ലാം തന്നെ വണ്ടിയുടെ മുകളിൽ ഭദ്രമായി കെട്ടി ഉറപ്പിച്ചു. താമസം കൂടാതെ ഞങ്ങൾ ഹരിദ്വാരിനോടെ യാത്ര പറഞ്ഞു. ഏകദേശം 240 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം യമുനോത്രിയുടെ താഴ്വര താമസകേന്ദ്രമായ ജാനകി ചട്ടിയിൽ എത്തിച്ചേരുവാൻ. സമയം "08:15" റിഷികേശ് പോകാതെ മുസ്സോരി വഴി വണ്ടി യമുനോത്രി ലക്ഷ്യമാക്കി നിങ്ങി. വഴിയരികില്‍ ഇടതു ഭാഗത്ത് കണ്ട ഒരു ശിവ ക്ഷേത്രത്തില്‍ കയറി പ്രാർത്ഥിച്ചു. കാഞ്ചൻ പറഞ്ഞതിൽ പ്രകാരം അവിടെ കയറിയത്. വ്യാപാരവും കച്ചവടവും പ്രാർത്ഥനയും ഒരുമിച്ചു നടക്കുന്ന ഒരു ക്ഷേത്രം. വഴിയോരങ്ങളില്‍ ധാരാളം പോലീസ് ചെക്കിങ്ങുകള്‍ ഉണ്ടായിരുന്നു. മുസോരിയില് വെള്ളച്ചാട്ടവും ഉദ്യാനങ്ങളും മറ്റും കണ്ടു. കേപ്റ്റി വെള്ളച്ചാട്ടം വളരെ മനോഹരമായ കാഴ്ച ഞങ്ങള്‍ക്ക് സമ്മാനിച്ചു. മുസ്സോരി ബാര്‍ക്കോട്ട് റോഡിലാണ് ഈ വെള്ളച്ചാട്ടം. പക്ഷെ വളരെ വലിയ തിരക്ക് അനുഭവപെട്ടതിനാല്‍ ഞങ്ങള്‍ അവിടെ കൂടുതല്‍ സമയം ചെലവഴിച്ചില്ല. അവിടെ കൂടുതല്‍ സമയം ചെലവാക്കാതെ ഞങ്ങള്‍ യമുനോത്രി ലക്ഷ്യമാക്കി നീങ്ങി. വഴിയില്‍ ഒരു വശം യമുനാ നദി ഒഴുകിയിരുന്നു.
ഉച്ച ഭക്ഷണം നയന്‍ ഭാഗ് എന്ന ഗ്രാമത്തില്‍ നിന്നായിരുന്നു. (സമയം 15:00 ) അതിനുശേഷം ധംതെ, സരിക, ബര്ണിഘട് , നവ്ഗാവ്, ഘരവി, (സമയം 18:00 ) വഴിയോരത്തിലൂടെ ഇടതു ഭാഗം ചേര്ന്ന് യമുനാ നദി സദാ ഒഴുകികൊണ്ടിരുന്നു. സ്യനച്ചട്ടി (സമയം 18:50 )എത്തിയപ്പോള്‍ ചായ കഴിക്കാനായി വണ്ടി നിര്ത്തി. റോഡിന്റെ ഒരു ഭാഗം യമുനാ നദി ഒഴുകികൊണ്ടിരുന്നു. ചായയും ബിസ്കറ്റും കഴിച്ച ശേഷം അവിടെ അല്പനേരം പ്രകൃതി നിരീഷണം നടത്തി. ഒരു ചെറിയ അരുവി ഒഴുകി വരുന്നത് കാണാന്‍ സാധിച്ചു. അരുവിയിലെ ജലം വളരെ തണുത്തതും അത്യന്തം രുചികരവും ആയിരുന്നു. റാണചട്ടി (സമയം 19 :10 )എത്തിയപ്പോള്‍ ഹിമം മൂടിയ അംബരചുംബികളായ പർവതങ്ങൾ കാണുവാന്‍ സാധിച്ചു. സന്ധ്യ മയങ്ങി എങ്കിലും വെളിച്ചത്തിന് കുറവ് ഉണ്ടായിരുന്നില്ല. ഭീമസേനന് ഉണ്ടായ അഹങ്കാരം ഹനുമാന് ശമിപ്പിച്ചു കൊടുത്ത സ്ഥലം എന്ന് പറയപ്പെടുന്ന ഹനുമാന്ച്ചട്ടി (സമയം 19:30 ) വഴി ജനകിച്ചട്ടി എത്തിയപ്പോള്‍ സമയം 20:00. ജനകിച്ചട്ടിയാണ് യമുനോത്രി ധാമിന്റെ ബൈസ് ക്യാമ്പ്. അവിടെ എത്തിയപ്പോള്‍ അന്തരീക്ഷം ഇരുട്ടു വ്യാപിച്ചിരുന്നു. കഞ്ജന്‍ ഞങ്ങള്‍ക്ക് ഒരു മുറി തരപെടുത്തി തന്നു. യാത്രികരെയും കൊണ്ട് വരുന്ന ഡ്രൈവര്ക്ക് താമസവും ഭക്ഷണവും സൌജന്യമാണ്.നാലു കിടക്കകളും ഒരു ബാത്ത് റൂമും ഉള്ള ഒരു ചെറിയമുറി . ആ കെട്ടിടത്തില്‍ നാലോ അഞ്ഞോ അത്തരത്തിലുള്ള മുറികള്‍ ഉണ്ട്. അതിനു മുകളിലായി ഒരു ചെറിയ ഭോജനശാലയും. മുറിയിലെ വെള്ളത്തിന് മഞ്ഞിനേക്കാൾ തണുപ്പ് അനുഭവപെട്ടിരുന്നു. ദേഹശുദ്ധി വരുത്തിയ ശേഷം ഞങ്ങള്‍ ആഹാരം കഴിക്കുവാനായി ഭോജനശാലയിലേക്ക് കയറി. ചപ്പാത്തി ( റൊട്ടി ) യും സബ്ജി ( പച്ചക്കറികള്‍ ഇട്ടു വേവിച്ച ഒരു കറി) യും ആയിരുന്നു രാത്രി ഭക്ഷണം. പുറത്തു നല്ല തണുപ്പ് അനുഭവപെട്ടിരുന്നു. വലിയ വിറകു അടുപ്പാണ് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നത്. കാരണം അവിടങ്ങളിൽ വിറകിനു ക്ഷാമം ഇല്ലാ എന്ന് മാത്രമല്ല തണുപ്പിനെ പ്രതിരോധിക്കുവാൻ ഇതിലും നല്ല മാർഗം ഇല്ല എന്നത് തന്നെ. ആഹാര ശേഷം, പിറ്റേന്ന് നടക്കുവാന്‍ ഉപകരിക്കുന്ന ഊന്നു വടികള്‍ വാങ്ങി വെച്ചു. ഇവ ഓടിയുക ഇല്ല എന്നും വളഞ്ഞു പോവുകയേ ഉള്ളു എന്നും കടയുടമ പറഞ്ഞു. ഒരു തരം മുളവടിയാണ് നടക്കുവാൻ സഹായകരമാകുന്നത്. ഒന്നിന് പത്തു രൂപയായിരുന്നു വില. പിറ്റേന്ന് രാവിലെ ഉണര്ന്നു യമുനോത്രിലേക്ക് പോകണ്ടാതിനാല്‍ എല്ലാവരും കമ്പിളിക്കുള്ളില്‍ ഒതുങ്ങികൂടി.
25 മെയ് 2010
ഗംഗ കഴിഞ്ഞാല്‍ ഭാരതീയ നദികളില്‍ അടുത്ത സ്ഥാനം യമുനക്കാണ്. യമുനാ നദിയുടെ ഉത്ഭവ സ്ഥാനം യമുനോത്രിയാണ്. ജയ്പൂര്‍ റാണിയാണ് ഈ ക്ഷേത്രം പുതുക്കി നിര്‍മിച്ചു എന്ന് പറയപെടുന്നു. യമുനോത്രി നടപാത ഗഡ്വാള്‍ - തെഹ്രി രാജാവായിരുന്ന നരേന്ദ്ര ഷാ യുടെ ഭരണകാലത്ത് ഡല്‍ഹിക്കാരനയിരുന്ന ഒരു ബിസിനസ്‌കാരന്‍ നിര്‍മിച്ചു നല്‍കിയതാണ്.
അന്നേ ദിവസം അതിരാവിലെ തന്നെ ഞങ്ങള്‍ എല്ലാവരും ഉണര്ന്നു. പ്രഭാതകൃത്യങ്ങള്ക്ക് ശേഷം ഞങ്ങളുടെ മുറിയുടെ മുകളിലുള്ള ഭോജനശാലയില്‍ നിന്നും ഓരോ കപ്പ് ചായ കഴിച്ചു, കുളി യമുനോത്രിയിലേ സൂര്യകുണ്ടില് നിന്നുമാകാമെന്നു നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. ഏകദേശം 5 മണിയോടെ ഞങ്ങള്‍ നടക്കുവാന്‍ തുടങ്ങി. 6 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം യമുനോത്രിയിലെത്താന്‍. നടന്നോ , ഡോളിയിലോ ,കുതിരപ്പുരത്തോ, പിത്തുവിലോ ( ഒരു തരം ചൂരൽ കൊട്ട ) ഈ ദൂരം യാത്ര ചെയ്യാം. സമുദ്രനിരപ്പില്‍ നിന്നും 3185 മീറ്റര്‍ ഉയരത്തിലാണ് യമുനോത്രി സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ നടന്നു തന്നെ യാത്ര ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. പരിചയമില്ലാത്ത ഭൂപ്രകൃതിയും മൂടല്മഞ്ഞും യാത്രക്ക് വിഘാതം സൃഷ്ടിച്ചു. വഴിയില്‍ ആളുകള്‍ തീരെ കുറവായിരുന്നു. ആദ്യം വഴി തെറ്റി പോയെങ്ങിലും കച്ചവടക്കാരോട് ചോദിച്ചു മനസിലാക്കി യാത്ര തുടര്ന്നു. വഴിയില്‍ ഉടനീളം കുതിരക്കാരുടെ ഒരു പട തന്നെ ഞങ്ങളെ എതിരേല്ക്കാന് ഉണ്ടായിരുന്നു. കുതിരയുടെ പുറത്തു പോകുന്നതാണ് നല്ലതെന്നും അല്ലെങ്ങില്‍ വളരെ ദുരിതമായിരിക്കും എന്നും അവര്‍ പറഞ്ഞു. കുതിരയുടെ ചാര്ജ് നമ്മുടെ സംസാരശേഷി പോലെ മാറികൊണ്ടിരിക്കും. . വഴി ഏകദേശം 50 ത്തോളം (ഹെയര്‍ പിന്) വളുവുകളും കുത്തനെയുള്ള കയറ്റങ്ങളും ഉണ്ടായിരുന്നു. കോണ്ക്രീറ്റ് ചെയ്ത പാത വൃത്തിയാക്കുവാന്‍ രാവിലെ തന്നെ ജോലിക്കാര്‍ ഉണ്ടായിരുനെങ്കിലും കുതിരചാണകവും കല്പൊടിയും ചെളിയും കൊണ്ട് അഴുക്കു നിറഞ്ഞതായിരുന്നു. വഴിയരികില്‍ ധാരാളം കടകളും വിശ്രമത്തിനായി ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. ദേവതാരു, പൈന് , മുതലായ പേരറിയാത്തതും അറിയുന്നതുമായ ധാരാളം സസ്യജാലങ്ങള്‍ നിറഞ്ഞ നിബിഡ വനത്തിലൂടെയയിരുന്നു യാത്ര. ഒരു വശം ഭീമാകാരമായ പര്വതവും മറുവശം അഗാതമായ താഴ്ചയില്‍ ഒഴുകുന്ന യമുനാനദിയും യാത്രക്ക് ചാരുത നല്കി.
മിതമായ വേഗത്തില്‍ നടന്നു, ആവിശ്യത്തിന് വിശ്രമിച്ചും, കൈയില്‍ കരുതിയിരുന്ന ഉണങ്ങിയ പഴങ്ങളും ബിസ്കറ്റും കഴിച്ചു കൊണ്ട് ഞങ്ങളുടെ യാത്ര തുടര്ന്നു. കുറച്ചു ദൂരം കഴിയുമ്പോള്‍ നദിക്കു കുറുകെ ഒരു പാലം കണ്ടു. അതിനു ശേഷം കുത്തനെയുള്ള കയറ്റങ്ങള്‍ ആയിരുന്നു. വഴിയില്‍ അവിടവിടായി വെള്ളം ശേഖരിച്ചു വെക്കാന്‍ സിമെന്റു കൊണ്ട് കെട്ടിയിട്ടുണ്ട്. കുതിരകള്‍ക്ക് കുടിക്കുവനുല്ലതാണ് ഈ ജലം. ഇടയ്ക്കിടെ ധാരാളം അരുവികളും ജലപാതങ്ങളും കാണുവാന്‍ സാധിക്കും. യമുനാനദി ഒഴുകുന്ന ശബ്ദവും കുതിരകുളംബടിയും വിശിയടിക്കുന്ന കാറ്റും മറ്റൊരു ലോകത്തിന്റെ പ്രതീതി ഉളവാക്കി. കുറച്ചു കൂടി ചെന്നപ്പോള്‍ ഇടതു ഭാഗത്തായി ഒരു ഭൈരവ ക്ഷേത്രം കണ്ടു. അവിടെ വളരെ പരുഷമായി പെരുമാറുന്ന ഒരു സന്യാസിയെ കാണാന്‍ സാധിച്ചു. അദേഹത്തിന് എല്ലാത്തിനോടും ദേഷ്യം തന്നെ. ഉദേശം 500 മീറ്റര്‍ ദൂരെ വെച്ച് തന്നെ യമുനോത്രി ക്ഷേത്രം കാണുവാന്‍ സാധിക്കും. ബന്ദര്‍ പഞ്ച് മലനിരകളിലൂടെ യമുനാ നദി ഒഴികിവരുന്ന കാഴ്ച വളരെ മനോഹരമാണ്. താഴ്വാരതായി യമുനോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കുതിരകളെ പാര്പ്പിക്കുന്ന സ്ഥലം കഴിഞ്ഞു യമുനാനദിക്കു കുറുകെ ഉള്ള പാലം കടന്നു വേണം ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. സമുദ്രനിരപ്പില്‍ നിന്നും 4421 മീറ്റര്‍ ഉയരത്തിലുള്ള ബന്ദര്‍ പഞ്ച് പര്‍വതനിരകളിലെ കളിന്ദ് പര്‍വതത്തിലെ സപ്തര്‍ഷി കുണ്ടില്‍ നിന്നുമാണ് യമുനാനദി ഉത്ഭവിക്കുന്നത്. ഗംഗ നദിയെ പോലെ ഒരു ഗുഹ ദ്വാരത്തില്‍ നിന്നുമാണ് യമുനാ നദിയും ഉത്ഭവിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആ ഭാഗത്ത് എത്തിച്ചേരുവാന്‍ വളരെ ബുദ്ധിമുട്ടാണ്.
പാലം കടന്നു പാദരക്ഷകള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തില്‍ പാദരക്ഷകള്‍ ഏല്‍പ്പിച്ചു. ക്ഷേത്രം വളരെ വൃത്തിയായി സൂക്ഷിച്ചു വരുന്നു. മാര്‍ബിള്‍ ഫലകങ്ങള്‍ നിലത്തു പാകിട്ടുണ്ടായിരുന്നു. നഗ്നപാദങ്ങള്‍ മാര്‍ബിളില്‍ ചവിട്ടുമ്പോള്‍ അനുഭവപെടുന്ന തണുപ്പ് അസഹനീയമായിരുന്നു. ഭക്തജനങളുടെ തിരക്ക് കാരണം ഞങള്‍ അവിടെ കുറച്ചു സമയം വിശ്രമിച്ചു. പ്രകൃതി സ്നേഹികള്ക്ക് വിരുന്നൊരുക്കാന്‍ ഹിമാലയസാനുക്കൾക്കു യാതൊരു പിശുക്കുമില്ല. പൂക്കളും , മരങ്ങളും, പക്ഷികളും പലതരത്തിലുള്ള ജീവജാലങ്ങളും എല്ലാം നിറഞ്ഞ ഒരു സമ്പൂർണ ആവാസ വ്യവസ്ഥയാണ് നമ്മുടെ ഹിമവാന്‍. ക്ഷേത്രതിനടുത്ത് സൂര്യകുണ്ട് എന്നും തപ്തകുണ്ട് എന്നും പേരുള്ള രണ്ടു ഉഷ്ണജല പ്രവാഹങ്ങള്‍ ഉണ്ട്. സൂര്യ കുണ്ടില്‍ യാത്രികര്‍ അരിയോ ഗോതാബോ തുണിയില്‍ കെട്ടി മുക്കിയിടുന്നു. 15 മിനിട്ടുകള്ക്ക് ശേഷം ഇതു വെന്തു പാകമാകുന്നു. ഇതാണ് പ്രസാദമായി സേവിക്കുന്നത്.സൂര്യകുണ്ടില്‍ ജലത്തിന്റെ ഊഷ്മാവ് 190 ഡിഗ്രി ഫാരന്‍ ഹീറ്റ് ( ഏകദേശം 88 ഡിഗ്രി സെല്‍ ശേയ്സ് ) ആണ്. തപ്ത്കുണ്ട് പടവുകള്‍ കെട്ടിയ ചതുരകൃതിയിലുള്ള ഒരു കുളമാണ്. ചുറ്റുപാടും തണുപ്പിനാലും ഹിമാതാലും മൂടുബോള് ഈ ജലത്തിന് ചൂട് അനുഭവപെടുന്നു എന്ന കാര്യം അത്ഭുതമായി തോന്നുന്നു. ഹിമാലയത്തില്‍ ധാരാളം ഇത്തരം പ്രവാഹങ്ങള്‍ ഉണ്ട്. ഞങ്ങള്‍ അവിടെ ഒരു നല്ല സ്നാനം നടത്തി. സ്നാനത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം പടവുകള്‍ ഉണ്ട്. അതിനു അടുത്തായി മറ്റൊരു ക്ഷേത്രം കൂടി ഉണ്ട്. അവിടെയും സന്ദര്ശിച്ച ശേഷം ഞങ്ങള്‍ യമുനോത്രിയോട് യാത്ര പറഞ്ഞു. ദീപാവലിനാളില്‍ ക്ഷേത്രം അടയ്ക്കുമ്പോള്‍ ക്ഷേത്രത്തിലെ പൂജവിഗ്രഹം താരതമ്യന ശൈത്യം കുറഞ്ഞ ഖര്‍സാലി ഗ്രാമത്തില്‍ എത്തിക്കുന്നു. അടുത്ത ആറു മാസം അവിടത്തെ ഒരു ക്ഷേത്രത്തില്‍ യമുനാദേവിക്ക് പൂജകള്‍ ഉണ്ടാവും.ദീപാവലിക്ക് ശേഷം ക്ഷേത്ര പരിസരങ്ങള്‍ കടുത്ത ഹിമപാതത്തില്‍ പെട്ട് ഹിമത്തിനടിയിലായി തീരുന്നു. വെയിലിനു ചൂട് കൂടി കൂടി വന്നിരുന്നു. മൂന്നു മണിയോടെ ഞങ്ങള്‍ ജനകിചട്ടിയില് എത്തിച്ചേര്‍ന്നു. ഉടന്‍ തന്നെ താമസിച്ചിരുന്ന മുറി ഒഴിഞ്ഞു കൊടുത്തു ഞങ്ങള്‍ ഗംഗോത്രി ലക്ഷ്യമാക്കി യാത്ര തുടങ്ങി.